2020, ജൂൺ 29, തിങ്കളാഴ്‌ച

ജയൻ 

കുഞ്ഞിരാമൻ
നാട്ടിലെ ഒരു ഭ്രാന്തനാണ് .
പേര് കുഞ്ഞിരാമനാണെങ്കിലും 
പഴയ  സിനിമാനടൻ 
ജയന്റെ പേരിലാണ് പ്രസിദ്ധം !

ഭ്രാന്ത്, 
പാതി ജീവിതം കൊടുത്തു 
പാതിയേതൊരു 
ഭ്രാന്തനേയും പോലെ 
നാട്ടുകാരും കൊടുത്തു !

കുഞ്ഞിരാമൻ പോകുമ്പോൾ 

നാട്ടുകാർ വിളിച്ചുചോദിക്കും 
'ജയാ ജയാ' ജയനെ കാണിക്കുമോ'? 
ജയനെ  കാണിച്ചങ്ങനെ 
ജയിച്ചഭാവത്തിൽ നിൽക്കും 
കുഞ്ഞിരാമനങ്ങനെ ജയനുമായി !

വിശന്നാലിടക്കിടെ വരും
വീട്ടിൽ കയറും മുമ്പേ 
കൈകൊണ്ട് ചോദിക്കും 
കഴിക്കുവാനെന്തേലുമുണ്ടോ ?

വിശപ്പാണ്  വലുതെങ്കിലും 

ചില  വീട്ടിലേ  കയറുള്ളു 
ചൂടനാണെങ്കിലുമറിയാം  
ചോറുള്ളവീടും കൂറുള്ള വീടും!

കാപട്യമുള്ളൊരീലോകത്തുനിൻ    
കളങ്കമില്ലാത്തൊരാച്ചിരിയുമായ് 
ജയാ, നീ ജയിച്ചുവോ ജീവിതം?

സനീഷ് കായണ്ണ ബസാർ
(കൊറോണക്കാലത്തെ കവിതകൾ -57)

2020, ജൂൺ 27, ശനിയാഴ്‌ച

വിഷാദം


വിഷാദം 
കവിയുടെ
തൂലികയിലേക്കൊഴുകുന്ന 
ഹൃദയ രക്തം ! 

കടലായും 
പുഴയായും
പ്രളയമായും 
അതൊഴുകുന്നു !

ചിലത്,
തടാകങ്ങൾപോലെ 
ഒഴുക്കില്ലാതെ 
മൗനമാകുന്നുമുണ്ട്!
ഒരു കണ്ണാടികണക്ക് 
മനസരോവരത്തിലെ 
ഉപരിതലത്തിൽ
കവിയുടെ രൂപം കാണാം !

അതിശൈത്യത്താൽ 
ലക്ഷ്യത്തിലെത്താതെ 
ഉറഞ്ഞുപോകുന്ന
സമുദ്രങ്ങൾ പോലുമുണ്ട് !
ഒന്നൊഴുകിപോകാൻ 
സൂര്യതാപത്തിനുവേണ്ടി 
അവ കാത്തുകിടക്കുന്നു !

വിഷാദം 
തൂലികയിലെ  
തീയാകുമ്പോൾ 
സ്വയം ചിതയൊരുക്കി 
സതിയനുഷ്ഠിക്കുന്ന 
കവികളുമുണ്ടു് !

മഷി  തീരുമ്പോൾ 
തൂലിക അനാഥമാകുന്നു ! 

സനീഷ് കായണ്ണ ബസാർ
(കൊറോണക്കാലത്തെ കവിതകൾ -53 )




'കവിയും കവിതയും' 

എന്റെ കവിതകൾ
സ്വരൂപിച്ചെടുത്ത്
എന്നെ സൃഷ്ടിക്കാൻ
നീ ശ്രെമിച്ചു കളയരുത് !

കുഞ്ഞുങ്ങൾ 
മിന്നാമിനുങ്ങുകൾ
കുപ്പിയിലിട്ട് 
രസിക്കുന്നതുപോലെ 
നിസ്സാരമായ കാര്യമല്ലത് !

കണ്ണുകൾകൊണ്ട്
ആകാശത്തെ നക്ഷത്രങ്ങളെ
പെറുക്കിയെടുക്കാൻ
ശ്രെമിക്കുന്നതുപോലെ
പ്രയാസകരമാണത് !

ഉടഞ്ഞുപോയ
പളുങ്കുപാത്രത്തെ
പുനർജനിപ്പിക്കുന്നത്ര 
ദുഷ്ക്കരം !

ചിതറി വീണ
ഓരോ ചില്ലുകഷണത്തിലും
എന്റെ മുഖം കാണുമ്പോൾ
അകം  കാണാതെങ്ങനെ
നീയെന്നെ സൃഷ്ടിക്കും ?

ഞാൻ
പളുങ്കുപാത്രവുമല്ല 
അതിലെ  ജലമായിരുന്നു
സർവലായകമായ
രൂപമില്ലാത്ത ജലം !

ഉടഞ്ഞുപോയ
പളുങ്കുപാത്രത്തോടൊപ്പം
ജലം ഒഴുകിപോയിരിക്കുന്നു
ഇനി നിനക്കതിൽ
ലയിച്ചുചേരാനാകില്ല !

സനീഷ് കായണ്ണ ബസാർ
(കൊറോണക്കാലത്തെ കവിതകൾ -54 )

പനിനീർപൂവ്

 ഹാ !
പനിനീർപുഷ്പമേ  
പറയുകയാരാണുനിന്നെ
പ്രണയിച്ചിടുന്നതിത്രയും ? 

എത്ര നനുത്ത ദളങ്ങൾ 
അണിഞ്ഞിരിക്കുന്നു നീ 
എത്ര വശ്യമാം സുഗന്ധം 
പൂശിനിൽക്കുന്നു നീ !

എത്ര മധുരമാം തേൻകണം
അലിവോടെ നൽകുന്നു നീ 
അതുനോവാതെ നുകരുവാൻ  
എത്ര ചിത്രശലഭങ്ങൾ !

ഇത്ര മനോഹരമാം നിറം  
ഇന്ദ്രജാലമോ കിനാവോ?
ഇമയടക്കാതെ കണ്ണുകൾ 
ഈമനംമയക്കും ഭംഗിയിൽ !
കവർന്നെടുക്കാൻവരും 
കരങ്ങളെത്തടയുവാൻ
കാവൽമുള്ളുകളങ്ങിങ്ങ്  
കാലമേ, നീയൊരുക്കിയല്ലോ!  

കുഞ്ഞിളംകാറ്റിൽ നീ 
കൊഴിഞ്ഞുപോമെങ്കിലും 
ക്രൗര്യമാനുഷ്യനെക്കാളും
മനസ്സിലുണ്ടു നീ പുഷ്പമേ 
എൻപ്രിയ, പനിനീർപുഷ്പമേ !

സനീഷ് കായണ്ണ ബസാർ
(കൊറോണക്കാലത്തെ കവിതകൾ -56 )


'ബലിയാടുകൾ' 

ധീരതയോടെ 
അതിർത്തികളിൽ
രക്തസാക്ഷികളാകുന്ന 
ദേശത്തിന്റെ കാവൽക്കാർ 
ബലിയാടുകൾ തന്നെ !

ഒന്നായ  ഭൂമിയെ 
തുണ്ടുകളാക്കിതിരിച്ച്  
രാജ്യത്തിന്റെ  പേരുനല്കി 
മറുരാജ്യത്തെ  മനുഷ്യനെ
ശത്രുക്കളാക്കിയതാരാണ് ? 

ആകാശവും വായുവും 
ഭൂമിയുമൊന്നാണെന്നിരിക്കേ
ആർക്കുവേണ്ടിയാണ് 
അതിർത്തികളിലൊക്കെ 
മനുഷ്യൻ മരിച്ചുവീഴുന്നത് ?

മനുഷ്യസ്നേഹത്തെ 
ഒന്നായിക്കാണാത്ത 
ഭരണകൂടവും നിയമവും 
അസഹിഷ്ണുതയുടെ 
അണക്കെട്ടുകളാണ് ! 
വരും കാലത്തിന്റെ 
വലിയ സ്നേഹമർദ്ദത്തിൽ  
അവ ഒലിച്ചുപോകും !

പുഷ്പവണ്ടിയിൽ 
ഒരു മൃതദേഹം പോലും 
ഒരുവീട്ടിലുമെത്താതിരിക്കട്ടെ ! 

പക്ഷിക്കുപോലുമറിയുന്ന 
ഏകതയുടെ സ്വർഗ്ഗരാജ്യം 
മനുഷ്യൻ പണിതുയർത്തട്ടെ !

സനീഷ് കായണ്ണ ബസാർ
(കൊറോണക്കാലത്തെ കവിതകൾ -55 )

2020, ജൂൺ 24, ബുധനാഴ്‌ച

ബ്ലെയ്ഡ് 

ചെറിയതരം 
പെഡിക്യൂറും  
മാനിക്യൂറും ചെയ്യാൻ 
ഒരു ബ്ലെയ്ഡ് ധാരാളം !

എങ്കിലും 
വെറും രണ്ടു രൂപയുടെ 
ഒരു ബ്ലെയ്ഡ് 
ഇരുതല  മൂർച്ചയുള്ള 
മാരകായുധവുമാണ് !

ബ്ലെയ്ഡും 
പ്രണയനിരാശരും 
കൈഞരമ്പുമായുള്ള ബന്ധം 
പ്രണയത്തോളം പഴകിയതും !

മനസ്സുതെറ്റിയനേരം 
ബ്ലെയ്ഡുവഴിയങ്ങ് 
രക്ഷപ്പെട്ടാലോയെന്ന് 
അച്ഛനും തോന്നിക്കാണും !

ജൂലൈമാസത്തിലെ 
കനത്ത മഴയെതോൽപിച്ച് 
കഴുത്തിലെ ഞരമ്പിലൂടൊഴുകിയ 
രക്തപ്പുഴയിലൂടെയാണച്ഛൻ 
കടലിലേക്കൊഴുകിപ്പോയത് !

എന്നും തിരകൾ വന്ന് 
എന്നോടെന്തോ പറയുന്നുണ്ട് ... 


സനീഷ് കായണ്ണ ബസാർ
(കൊറോണക്കാലത്തെ കവിതകൾ -52 )


Like


Comment
Share

2020, ജൂൺ 23, ചൊവ്വാഴ്ച

'എന്റെ കുപ്പായങ്ങൾ '

കുട്ടികാലത്ത് 
എനിക്ക് കുപ്പായങ്ങളില്ലായിരുന്നു ...

സ്കൂളിൽ  പഠിക്കുമ്പോൾ 
സമപ്രായക്കാരായ അയൽക്കാരുടെ  
പഴയ കുപ്പായങ്ങൾ 
അമ്മ വാങ്ങിത്തന്നിരുന്നു. 
പിന്നെ, പെയിന്റുപണിക്കുപോകുന്ന 
പപ്പേട്ടന്റെ റെഡോക്‌സൈഡുവീണ
വെള്ളക്കുപ്പായവുമുണ്ടായിരുന്നു ...

ഹോസ്റ്റലിൽ  ചേർന്നപ്പോൾ 
അമ്മ പണിക്കുപോകുന്ന വീട്ടിലെ 
ടീച്ചറുടെ  മകന്റെ പാകമാകാത്ത 
കുടുക്കുപൊട്ടിയ കുപ്പായങ്ങൾ ...

ബിരുദത്തിനു പഠിക്കുമ്പോൾ 
ബാബുവേട്ടന്റെ  ഇളം പിങ്കും  
സജിയുടെ  മുട്ടമഞ്ഞനിറത്തിലുള്ള 
കടം വാങ്ങിയിടുന്ന കുപ്പായങ്ങൾ ...

ബിരുദാനന്തര ബിരുദത്തിന് 
സമാന്തരമായി  ജോലിചെയ്തതിനാൽ 
മിഠായിത്തെരുവിൽനിന്നും വാങ്ങുന്ന  
നൂറിന്, രണ്ടും മൂന്നും  കിട്ടുന്ന 
നിറം പോകുന്ന കുപ്പായങ്ങൾ ...

ഗവേഷണത്തിനഡ്‌മിഷനായപ്പോൾ 
കാലിക്കറ്റ് സർവകലാശാലയിലെ 
ലൈബ്രെറിയനായിരുന്ന സുജച്ചേച്ചി 
സമ്മാനിച്ച രണ്ടു ജോഡി കുപ്പായങ്ങൾ ... 

ജോലി കിട്ടിയിട്ടും 
കുപ്പായങ്ങൾ നിന്നുപോയില്ല ! 
ബ്രെണ്ണനിലെ ഒരു  എം എ  ബാച്ച് 
ബ്രാൻഡ്  കുപ്പായം തന്നിട്ടു പറഞ്ഞു 
''ഇങ്ങെനെയൊക്കെയിട്ടുനടക്കൂ സാറെ''! 

ട്രാൻസ്ഫെറായിപോകുമ്പോൾ 
ഭാരതി ടീച്ചറാണാദ്യമായൊരു 
ചെക്കു കുപ്പായം വാങ്ങിത്തന്നത് .
പെങ്ങളുടെ കല്ല്യാണത്തിനയിച്ച 
പ്രിയടീച്ചറുടെ  പതിനായിരത്തിൽനിന്ന്  
ആദ്യത്തെ ജീൻസിന്റെ കുപ്പായം ...

പിന്നീടെപ്പോഴോ, 
കുപ്പായങ്ങൾ കൊടുക്കുന്നവനായി 
പരിണമിച്ചപ്പോഴാണ്  
കൊടുക്കുന്നതിലെ സുഖമറിഞ്ഞത് ...


കുപ്പായങ്ങളുടെ പളുപളുപ്പ് 
ഒരിക്കലുമെന്നെ ബാധിച്ചിട്ടില്ലെങ്കിലും
എനിക്കു കിട്ടിയ കുപ്പായങ്ങളൊക്കെ 
മനസ്സിലിരുന്ന് മിന്നിയവെളിച്ചത്തിലാണ് 
ഇരുട്ടുഞാൻ കെടുത്തിയതൊക്കെയും !

ഇനി ഞാൻ 
അവസാനത്തെ  വെള്ളക്കുപ്പായം 
സന്തോഷത്തോടെ പുതക്കും !

സനീഷ് കായണ്ണ ബസാർ
(കൊറോണക്കാലത്തെ കവിതകൾ -50 )




കോലാട് 

കഥാനന്തരം
റീനടീച്ചറാണെന്നെ
കോലാടെന്നു വിളിച്ചത് ...

പണ്ട്, മാധവിക്കുട്ടിയുടെ
വീടുപണിക്കുപോയിരുന്നയമ്മ
അമ്മയുടെ അസമയത്തുള്ള
തലമുറകളിലൂടെയുള്ള
എങ്കിലുമാത്മാര്ഥതയോടെ ചെയ്ത
കോലാട്


കോലാട് വായിച്ചപ്പോൾ
അമ്മയെക്കുറിച്ചുതോന്നിയ
അതേകാര്യം തന്നെ !

അവിടുത്തെ  മഞ്ഞൾനടുന്നതും
നെല്ലുപുഴുങ്ങുന്നതുമോർത്ത്
അർദ്ധരാത്രിയിലുമാധിപൂണ്ടു !

നെടുവീർപ്പുകളന്നെനിക്ക്
ഇഷ്ടമല്ലായിരുന്നെങ്കിലും
കാലാന്തരത്തിലമ്മയെത്തന്നെ
അനുകരിച്ചിട്ടുണ്ട് ഞാൻ !

കോലാടുകളുടെ സഞ്ചാരം
അത്ര ഭംഗിയുള്ള  കാര്യമല്ല.
ഇറച്ചിക്കാരനുപോലും വേണ്ടാത്ത
അവഗണനയാണവസാനം !

ഹൃദയത്തിന്റെ  ഒപ്പുകളോർത്ത്
കോലാട്  നിരാശപ്പെടാറില്ല;അതെത്ര
തോൽവിയും ദുഖവുമാണെങ്കിലും !

കൂട്ടം തെറ്റിയ  കുഞ്ഞാടാണ് .
അതിനെയന്വേഷിച്ച്‌
സ്നേഹമയനായ  ഒരാട്ടിടയൻ
മലയിറങ്ങി വരികതന്നെ ചെയ്യും !

സനീഷ് കായണ്ണ ബസാർ

(കൊറോണക്കാലത്തെ കവിതകൾ -49  )

'കരിയില'

ഇല
മരവുമായ്
പ്രണയത്തിലായിരുന്നു ...
മരം പക്ഷെ 
ഇലയെ കൊഴിച്ചിരിക്കുന്നു !

അനേകായിരം 
ഇലകൾക്കിടയിൽ
ഒരില !
മരത്തിനു തീർത്തും
അപ്രസക്തം തന്നെയാണ് !

മരത്തിനുവേണ്ടി
ആഹാരം വെച്ചത്
മഴയേൽക്കാതെ
മരത്തിന്‌ കുടചൂടിയത്
വെയിലേൽക്കാതെ
മരത്തെ പൊതിഞ്ഞതങ്ങനെ
കരിയിലക്കുമുണ്ടായിരുന്നു
കണക്കുപറയാത്ത സ്നേഹം !

മരത്തിനുചുവട്ടിൽ
മണ്ണായിത്തീരുവാൻ, 
മരം വലിച്ചെടുക്കുമ്പോൾ 
മരത്തിലേക്ക് മടങ്ങിപ്പോകാൻ
കാറ്റുവന്നുവിളിച്ചിട്ടും
ചിറകില്ലാത്ത പ്രണയവുമായി
കരിയില കാത്തുകിടക്കുന്നുണ്ട്!

നിന്റെ കാലുകളതിനെ  
ചുംബിക്കാതിരിക്കട്ടെ !


സനീഷ് കായണ്ണ ബസാർ
(കൊറോണക്കാലത്തെ കവിതകൾ -48 )

'ലഹരി' 

നിന്റെയൊരുപാട്
ആഗ്രഹങ്ങൾക്കിടയിൽ 
ഒരേയൊരാഗ്രഹം മാത്രം
അതിതീവ്രമായിരിക്കണം !

കാറ്റിലതണയില്ല

കൊടുംചൂടതുരുക്കില്ല  
പ്രളയമതൊഴുക്കില്ല 
അഗ്നിയത് ദഹിപ്പിക്കില്ല !  

അതില്ലെങ്കിൽ

നീയുണ്ടായിരിക്കരുത്.
അതിലുറങ്ങിയുണർന്ന് 
നീ ജീവിക്കുകതന്നെചെയ്യും !

ഒടുവിലാസ്വപ്നത്തിൽ 

സമയമേറ്റവും വേഗത്തിൽ
പറന്നുപറന്നു പോകും!
പിന്നീടുള്ള നിന്നെ
നിർവചിക്കുന്നതും 
അതുതന്നെയിരിക്കും !
  
അത്, ജീവിതത്തിന്റെ
ഒരേയൊരു ലഹരി! 

കോറോണക്കാലത്തെ കവിതകൾ -47 
സനീഷ് കായണ്ണ ബസാർ 

ജോർജ് ഫ്ലോയ്ഡ്

ഓ, ജോർജ് ഫ്ലോയ്ഡ് 
എനിക്ക്  ശ്വസം മുട്ടുന്നു* !

കഴുത്തിൽ കാൽമുട്ടമർത്തി
നിന്നെ ഞെരിച്ചു കൊന്നവനെ 
വെളുത്തവനെന്നുവിളിച്ച് 
വെളുത്തവരെയാകെത്തന്നെ 
അപമാനിക്കാനെനിക്കിഷ്ടമല്ല!

ഞാനവനെ,  
ഏറ്റവും മാന്യതയോടെ 
ലോകത്തിലെ തന്നെ 
ഏറ്റവും നികൃഷ്ടനായ 
കിരാതനെന്നു വിളിക്കട്ടെ !

ഓ, ജോർജ് ഫ്ലോയ്ഡ് 
കൊല്ലുന്നവനോടുപോലും  
ഇത്രമേൽ  ബഹുമാനത്തോടും  
അനുകമ്പയോടും  സംസാരിച്ച് 
അതിമാനുഷനാകാൻ 
നിനക്കെങ്ങനെ  സാധിച്ചു ?

നിന്നെ കൊന്നവനോടൊപ്പം
അവൻ ലോകത്തിന്റെ  
മറുഭാഗത്താണെങ്കിൽപോലും,
ലോകം പങ്കിടണമെന്നോർത്ത്,
എനിക്ക് ശ്വസം മുട്ടുന്നു !

അവന്റെ സാന്നിധ്യം 
അന്തരീക്ഷത്തെയാകെത്തന്നെ 
വിഷമയമാക്കിയിരിക്കുന്നു.
അവന്റെയതേ പ്രാണവായു
ഞാനും ശ്വസിക്കുന്നതോർത്ത്  
എനിക്ക് ശ്വസം മുട്ടുന്നു !


*ജോർജ് ഫ്ലോയിഡിന്റെ അന്ത്യവാചകം 



സനീഷ് കായണ്ണ ബസാർ
(കൊറോണക്കാലത്തെ കവിതകൾ -51 )