2019, ജൂലൈ 2, ചൊവ്വാഴ്ച

അഭിമന്യു,

നിന്നെക്കുറിച്ചു
ഒരുവരിപോലും
എഴുതാനാകാത്ത
ദുർബലതയിലേക്കു
ഞാൻ
ചുരുങ്ങിപോയിരിക്കുന്നു !

ആരോടെന്നില്ലാത്ത
ദേഷ്യവും, സങ്കടവും
അമർഷവും കലർന്ന്
കവിതയാകാതെ
വരികളൊക്കെ
രൂപം മാറിപ്പോകുന്നു !

തൂലിക
തോക്കായിരുന്നെങ്കിൽ !

അഭിമന്യു

മഹാരാജാസിനെ
നെഞ്ചിലേറ്റിയ
നിന്റെ നെഞ്ചകം
പിളർന്നുവീണതു
മഹാരാജാസിന്റെ
മണ്ണിൽത്തന്നെ!

അനന്തരം
പെയ്തമഴയിൽ
കർക്കടകം
നിന്റെ രക്തം
അറബിക്കടലിലേക്ക്
ഒഴുക്കിയിട്ടുണ്ട് ...

നാളെ
കടൽ ചുവക്കും
ചുട്ടുപഴുത്ത സൂര്യൻ
ആകാശം ചുവപ്പിക്കും!


ഈയാംപാറ്റകൾ
ചിറകുകൾ നഷ്ടപ്പെട്ട്
അഗ്നിയിൽ
എരിഞ്ഞടങ്ങും!