2020, ഏപ്രിൽ 24, വെള്ളിയാഴ്‌ച

കോറോണക്കാലത്തെ കവിതകൾ -23 

സ്വർണ്ണഖനി 

ആറിൽ പഠിക്കുമ്പോൾ 
സാമൂഹിക ശാസ്ത്രം ക്ലാസ്സിൽ 
മാഷാണ്  പറഞ്ഞത് 
'സ്വർണ്ണം, 
മണ്ണിൽനിന്നും കുഴിച്ചെടുക്കുന്നു'!

ഹാ ! വിലപിടിപ്പുള്ള സ്വർണ്ണം !
അത്, ചേനയും ചേമ്പും പോലെ 
മണ്ണിൽനിന്നും കുഴിച്ചെടുക്കുന്നത്രെ !
വീട്ടിലാണെങ്കിൽ 
ഒരു തരി സ്വർണ്ണമില്ല 
ദാരിദ്ര്യം കുന്നോളവും !
എനിക്ക്  വെളിപാടുണ്ടായി .

വീട്ടിലെത്തേണ്ട  താമസം 
തൂമ്പയുമെടുത്തുഞാൻ 
പിന്നാമ്പുറത്തേക്കു നടന്നു .
സ്വർണ്ണഖനനമാണ്  പദ്ധതി.
കളിക്കൂട്ടുകാരെ  വിളിച്ചില്ല 
സ്വർണ്ണം  പങ്കിടാനിഷ്ടമല്ല.
തികഞ്ഞ  സ്വാർത്ഥത !  

അതിരഹസ്യമായ  ഖനനം. 
കൊത്തിക്കുഴിച്ചങ്ങനെ 
അതിരോളമോ, അപ്പുറമോ 
എത്തിയെട്ടെന്തു  ഫലം ?!
സ്വർണ്ണവുമില്ല , ചേനയുമില്ല .
കയ്യിലെ നീർക്കുമിള മിച്ചം !

കാലം കടന്നുപോയ്.
സ്വർണ്ണത്തിനു വിലകൂടി 
സ്വർണ്ണത്തോടെനിക്ക് 
വിലയില്ലാതായി .
എങ്കിലുമോർമ്മകളിൽ 
ആ  സ്വർണ്ണഖനിയുടെ 
കുഞ്ഞുസുൽത്താൻ  
ഇന്നും  ചിരിപടർത്താറുണ്ട് .

ഏതോ, ഒരറബിക്കഥപോലെ ...
  
സനീഷ്  കായണ്ണ ബസ്സാർ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ