2020, ഏപ്രിൽ 5, ഞായറാഴ്‌ച



യോദ്ധാക്കൾ

ഞങ്ങൾ യോദ്ധാക്കൾ !

വീടെന്ന 
സ്നേഹത്തിലലിഞ് 
കോറോണയുടെ 
ചങ്ങലകൾ  പൊട്ടിച്ച് 
എവിടെയുമുള്ള 
ഓരോ മനുഷ്യനേയും 
രക്ഷിച്ചെടുക്കുന്ന 
ധീരയോദ്ധാക്കൾ !

ലോകത്തെയാകെ 

ഓരോ വീടെന്ന
കള്ളിയിലാക്കി 
നീ സൃഷ്‌ടിച്ച തടവറ 
ഞങ്ങളോരോരുത്തരുടേയും 
ഇച്ഛാശക്തികൊണ്ടുമാത്രം
പൊളിഞ്ഞുവീഴുകതന്നെ ചെയ്യും !
ശേഷം ഞങ്ങൾ 
അയൽക്കാരന്റെ വീട്ടിലും 
കടൽത്തീരത്തും ചെന്നിരിക്കും.

ഞങ്ങളുടെ കയ്യിൽ 

ആയുധങ്ങളില്ല 
മരങ്ങളുടെ മറവുപറ്റി 
വെടിയുതിർക്കുന്നില്ല 
താഴ്വാരങ്ങളിരുന്ന്
ഷെല്ലുകൾ വർഷിക്കുന്നില്ല 
മഞ്ഞു വഴികൾക്കപ്പുറത്തേക്ക് 
മിസൈലുകളയക്കുന്നില്ല !

ഞങ്ങൾക്ക് 

രാസായുധങ്ങളില്ല
ജൈവബോംബുകളില്ല 
അണുവായുധങ്ങളുമില്ല 
എങ്കിലും 
രക്തച്ചൊരിച്ചിലില്ലാതെ  
ഓരോ മനുഷ്യനേയും 
ഞങ്ങൾ സംരക്ഷിക്കുന്നു !

ഞങ്ങളുടെ പേരുകൾ 

ശിലാഫലകത്തിലോ 
സ്വർണ്ണലിപികളിലോ 
എഴുതപ്പെടുകയില്ല .
ആവശ്യവുമില്ല .
എങ്കിലും,
ജയിച്ചയുദ്ധത്തിലെ 
യോദ്ധാക്കൾതന്നെയായിരിക്കും 
ഞങ്ങളോരോ മനുഷ്യനും !

ഞങ്ങൾ 

നൈരാശ്യം പേറി 
അസന്തുഷ്ടരായ് 
അസംതൃപ്തരായി 
വെളിയിൽ 
നീയുണ്ടാക്കിവെച്ച  
കെണിയിലേക്ക് 
വന്നുവീഴുമെന്നുകരുതിയ
നീയാണ് വിഡ്ഢി !

പേരക്കിടാവിനോട് പറയുന്ന  

മുത്തശ്ശിക്കഥകളിലെ 
'വൈറസും  മനുഷ്യരും' 
തമ്മിലുള്ളയൊരു 
ലോകമഹായുദ്ധകഥയിലെ 
തോറ്റ പ്രതിനായകകഥാപാത്രമായ് 
നീയവസാനിക്കും !

പടർത്താനാകാതെ കെട്ടുപോയ 

ഒരു വലിയ  കാട്ടുതീപോലെ 
നീയെരിഞ്ഞടങ്ങും .
ആ, ചാരത്തെ ശുദ്ധീകരിക്കാൻ 
പ്രകൃതി,  പ്രണയംകൊണ്ടുതീർത്ത  
ഒരു മഴയുമായ്‌വരും.
നീയൊഴുകിപോകുകയും 
ഞങ്ങൾ മേഘമൽഹാർപാടി 
ഞങ്ങളുടെ സ്വപ്നങ്ങളിലേക്ക്
പറന്നുപോവുകയും ചെയ്യും!
കാലം ചിലപ്പോഴൊക്കെ, 
കാവ്യാത്മകവുമാണ്!

എന്ന് 

ഒരു യോദ്ധാവ് !
  
സനീഷ്  കായണ്ണ ബസ്സാർ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ