2020, ഏപ്രിൽ 14, ചൊവ്വാഴ്ച

കോറോണക്കാലത്തെ കവിതകൾ -16 

കരകവിഞ്ഞ പുഴ 

അങ്ങനെയങ്ങനെ
കവിതകൾ വന്നുകൊണ്ടിരിക്കേ
ചില സുഹൃത്തുക്കൾക്ക് സംശയം .
ഡാ, നിനക്ക് പ്രാന്തായോ
എന്തേലും പ്രശ്നമുണ്ടോ
നീ ഓക്കെയല്ലേ മുത്തേ?

എന്തുചെയ്യുവാൻ !
സമയവും സ്ഥലവും കുറിച്ച്
എഴുതുന്നതല്ലല്ലോ .
വന്നുപോകുന്നതാണല്ലോ!

ഈയിടെ,
സ്വച്ഛമായൊഴുകുന്ന
ഒരു പുഴയേയല്ല ഞാൻ !
ഉരുൾപൊട്ടലും
വെള്ളപ്പൊക്കവും
കലക്കവെള്ളവുമുള്ള 
തുലാമാസത്തിലെ
ഭ്രാന്തുപിടിച്ച 
ഒരു പുഴയാണുഞാൻ ...

എന്റെ വഴിയും
കൈവഴികളും,ലക്ഷ്യവുംതന്നെ
ഞാൻ മറന്നുപോയിരിക്കുന്നു!
വഴി തടസ്സപ്പെട്ടതുകൊണ്ടാണ് 
കരകവിഞ്ഞെങ്ങോട്ടെന്നില്ലാതെ 
ഞാനൊഴൊകിയതൊക്കെയും !

ഉപ്പുരസവുമായി കാത്തിരിക്കുന്ന
കടലിനെയും എനിക്കിഷ്ടമല്ല !
എന്നും അളവിൽ മാത്രമാണ്
കടലെന്നെ  ഉൾക്കൊള്ളുന്നത്.
ശുദ്ധമായ നീരുറവയിൽ
ഉൽഭവചരിത്രമുള്ള  ഞാൻ  
ലവണരസത്തിൽ 
ലയിക്കുന്നതെങ്ങനെ ?

നിന്നിടത്തുനിൽക്കുവാനോ  
പിന്നോട്ടൊഴുകിപ്പോകുവാനോ 
പുഴകൾക്കു കഴിയാറില്ലല്ലോ!

ഒഴുകുക തന്നെ!


സനീഷ്  കായണ്ണ ബസ്സാർ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ