അമ്മയെ കാണണം
എന്നെ കാണാതെ
കരഞ്ഞിട്ടുണ്ടാകും
എന്റെ തലമുടികൾ
തഴുകിയൊതുക്കാനും
മുടി വെട്ടിയൊതുക്കാൻ
ശകാരിക്കാനും
കൊതിക്കുന്നുണ്ടാകും .
കല്ലിച്ചയെന്റെ
തൊലിപ്പുറം നോക്കി
മെലിഞ്ഞ ശരീരം നോക്കി
'ഇതെന്തുപറ്റി
അതെന്തുപറ്റി'യെന്നൊക്കെ
ചോദിക്കാൻ വെമ്പുന്നുണ്ടാകും.
അമ്മയെ കാണണം
രാത്രിവരെ
ഫോൺ ചെയ്തില്ലെങ്കിൽ
അർദ്ധരാത്രിയെന്നെ വിളിക്കും
എന്റെ ശബ്ദം കേൾക്കുംകയും
അതിനു കുഴപ്പമില്ലെന്ന്
ഉറപ്പുവരുത്തുകയും ചെയ്യും.
അന്നൊരിക്കൽ
ചെറുതായൊന്നു
തലകറങ്ങിയപ്പോൾ
എന്റെ നെഞ്ചിലേക്കുവീണ്
പിഞ്ചുകുഞ്ഞിനേപ്പോലെ
വാവിട്ടുകരഞ്ഞതാണമ്മ .
അമ്മയെ കാണണം
ഷുഗറും
നടുവേദനയും കൊണ്ടൊരുക്കിയ
പലഹാരങ്ങൾ`കഴിക്കാനാകാതെ
ഞാൻ പരാജയപ്പെടുമ്പോഴൊക്കെ
പരിതപിക്കുകയും ചെയ്യും.
രാവിലെപോകുമെന്നറിഞ്ഞാൽ
വെളുപ്പിന് നാലുമണിക്കെഴുന്നേറ്റ്
പൊതിച്ചോറുണ്ടാക്കും !
അമ്മയുറങ്ങട്ടെയെന്നു കരുതി
ഇറങ്ങുന്നതിനുമുമ്പുമാത്രം
'അമ്മേ പോകുന്നു'വെന്നറിയിക്കുമ്പോൾ
ആമുഖത്തെന്തൊരു സങ്കടം !
മോനേ, പൊതിച്ചോറെടുക്കട്ടേ ?!
അമ്മയെ കാണണം
ചില രാത്രിയിൽ
അമ്മയുടെയടുത്തുകിടക്കുമ്പോൾ
എന്റെ നെറ്റിയിൽ കൈവെക്കും
ദേഹത്തെ ചൂടുതോട്ടുനോക്കും
വിധവയായ അമ്മയുടെയടുത്ത്
ഞാനല്ലാതെയാരാണ് കിടക്കുക ?
കോറോണക്കാലമായതിനാൽ
ആദ്യമായാണമ്മ
'നീ വരുന്നില്ലേ'യെന്ന
ചോദ്യമുപേക്ഷിച്ചത് .
നീയെവിടെത്തന്നെ നിൽക്കൂ
എന്നുപറഞ്ഞ
കരുതലും സ്നേഹവുമാണമ്മ!
അമ്മയെ കാണണം.
ലോകത്തെ
ഏറ്റവും സുരക്ഷിതയിടമായ
ആ മടിത്തട്ടിൽ തലചായ്ച്ച്
ഒന്നുകൂടെയെനിക്ക് മയങ്ങണം...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ