2020, ഏപ്രിൽ 14, ചൊവ്വാഴ്ച

കോറോണക്കാലത്തെ കവിതകൾ -17 

'സംഘ പരിവാറിലേക്ക്' ...

ഇന്റർനെറ്റ് യുഗത്തിൽ 
ഒറ്റപ്പെട്ടുപോയൊരാൾ 
എന്തുചെയ്യാനാഗ്രഹിക്കും?

സ്വാഭാവികമായും,

ഗ്രൂപുകളിൽ ചെന്ന്സജീവമാകും!
പലഗ്രൂപ്പുകളിൽ നിന്നും 
സജീവമല്ലായെന്നുപറഞ്ഞ് 
പണ്ടേ പടിയടച്ചുപുറത്താക്കപെട്ട  
ഈ  ഞാൻ എന്തുചെയ്യും ? 

അല്ല, ഗ്രൂപ്പുകളും 

പ്രെശ്നം  തന്നെയാണല്ലോ !
എന്നെക്കൊണ്ട് പറ്റാത്ത 
ഒരുപാട്  ഗെയിമുകളുണ്ടവിടെ.

ഒന്ന്, ഗ്രുപ്പിലെ ബുദ്ധിയുള്ളവർ `

ആരാണെന്നു  നോക്കാമല്ലോയെന്നും 
പറഞ്ഞുവരുന്ന  പ്രഹേളികയാണ്  .
തനി പരിഹാസങ്ങൾ ! 

രണ്ട്, ഓടും സിംഹത്തെ

പറക്കും പക്ഷിയെ 
അല്ലെങ്കിലതുപോലെയുള്ള
ഏതെങ്കിലുമൊരു  വഴുവഴുപ്പിനെ  
ഒരു ബിന്ദുവിലേക്കെത്തിക്കുകയാണ് .
ഞോണ്ടിക്കൊണ്ടിരിക്കാമെന്നല്ലാതെ 
അതൊന്നുമൊരിക്കലും നേരെവന്നിട്ടില്ല .
ചന്തയിൽപോയി നല്ലമീൻ വാങ്ങി
വീട്ടിലെത്തിക്കാനറിയാത്ത ഈ ഞാൻ!

പിന്നെയുള്ളത്  ഗണിതപ്രപഞ്ചം. 

മാങ്ങ 10 + ചക്ക 20 = Y എന്നുതുടങ്ങും 
സമസ്യകൾക്കൊക്കെ ഞാനെങ്ങനെ 
ഉത്തരം കണ്ടുപിടിക്കും ?
പ്ലസ്ടുവിനു കണക്കിന്‌
തോക്കുമെന്നുറപ്പായപ്പോൾ 
ടീച്ചറുടെയടുത്തുപോയിരുന്ന്
സൈൻതീറ്റയും കോസ്തീറ്റയും തിന്ന് 
കടന്നുകൂടിയതാണെന്റെ 
കണക്കായ കണക്കൊക്കെയും  ! 

ഇങ്ങെനെയൊക്കെയാണെനിക്ക് 

ഗ്രൂപുകളിൽ ജീവനില്ലാതെ പോയത്.
അന്ന് പുറത്താക്കപ്പെട്ടപ്പോൾ 
കേവലം 'ക്യാ ഹെ' അവസ്ഥ.
ഞാനറിഞ്ഞോ പത്തുമുപ്പതു ദിവസം 
സ്റ്റേ അറ്റ്  ഹോം വരുമെന്ന് ?
കോവിഡ് -19 എന്നുകേൾക്കുന്നതുതന്നെ
ജീവിതത്തിലാദ്യമായാണ് ! 

എന്നാലിന്ന്, ഉളുപ്പില്ലാണ്ട്

ഗ്രൂപുകളിൽ  ചെന്നുനോക്കാം.
മനുഷ്യവംശത്തിനുവേണ്ടി  
ഞാനും വീട്ടിലിരിക്കേണ്ടതുണ്ട്. 
വീട്ടിലിരിക്കണമെങ്കിൽ 
ഞാൻ ഗ്രൂപ്പുകളിലേക്കു 
മടങ്ങിപ്പോകേണ്ടതുമുണ്ട്. 

കോറോണയിൽ നിന്നും 

പ്രാണനെ രക്ഷിച്ചെടുക്കാൻ 
കോറോണയെക്കാൾ ഭീകരരുള്ള
കൂട്ടുകുടുംബത്തിലേക്ക്  
ഞാൻ മടങ്ങിപോകട്ടെ!   

 സനീഷ് കായണ്ണ ബസ്സാർ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ